തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജില്ലയിൽ ഉള്ളത് 3021 പോളിംഗ് സ്റ്റേഷനുകള്‍. ഇതില്‍ 2179 പോളിംഗ് സ്റ്റേഷനുകള്‍ ഗ്രാമപഞ്ചായത്തുകളിലും 489 എണ്ണം മുനിസിപ്പാലിറ്റികളിലും 354 എണ്ണം കോര്‍പറേഷനിലുമാണ്. തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി 4650 കണ്ട്രോള് യൂണിറ്റുകളും 11,660 ബാലറ്റ് യൂണിറ്റുകളും സജ്ജമാക്കി.തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ കളക്ടര്‍ ജി. പ്രിയങ്കയുടെ അധ്യക്ഷതയില്‍ പൊതുനിരീക്ഷകന്‍ ഷാജി വി. നായരുടെ സാന്നിധ്യത്തില്‍ ഉദ്യോഗസ്ഥതല യോഗം ചേര്‍ന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തയാറെടുപ്പുകള്‍ പൂര്‍ത്തിയായി വരുകയാണെന്ന് ഇലക്ഷന് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ സുനില്‍ മാത്യു അറിയിച്ചു.

82 ഗ്രാമപഞ്ചായത്തുകള്‍, 13 മുനിസിപ്പാലിറ്റികള്‍, 14 ബ്ലോക്ക് പഞ്ചായത്തുകള്‍, ഒരു ജില്ലാ പഞ്ചായത്ത്, ഒരു കോര്പറേഷന് എന്നിവ ഉള്‍പ്പെടെ ആകെ 111 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണുള്ളത് മൊത്തം 12,000 ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കപ്പെടുമെന്നും ഡെപ്യൂട്ടി കളക്ടര്‍ പറഞ്ഞു. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായുള്ള പരിശീലനം ആരംഭിച്ചു. പെരുമാറ്റച്ചട്ട ലംഘന നിരീക്ഷണത്തിന്റെ ഭാഗമായി അനധികൃത പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യുന്ന നടപടികള്‍ ഊര്‍ജിതമായി നടന്നുവരുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എസ്. ശ്യാമ ലക്ഷ്മി അറിയിച്ചു.

വോട്ടിംഗ് യന്ത്രങ്ങള്‍ സ്റ്റോര്‍ റൂമില്‍ നിന്ന് പോളിംഗ് കേന്ദ്രങ്ങളിലെത്തുന്നതുവരെയുള്ള നടപടികള്‍ക്ക് കര്‍ശനമായ പോലീസ് സുരക്ഷ ഉറപ്പാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണറും റൂറല്‍ എസ്പിയും അറിയിച്ചു. പ്രശ്നസാധ്യതാ ബൂത്തുകളില്‍ പ്രത്യേക സുരക്ഷ ഉറപ്പാക്കും. തെരഞ്ഞെടുപ്പില്‍ ഹരിത ചട്ടം പാലിക്കുന്നത് ഉറപ്പാക്കാന്‍ ജില്ലയില്‍ ഒരാഴ്ചത്തെ ബോധവത്കരണ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്.

