home number
ഒന്നരക്കോടിയിലേറെ വരുന്ന കെട്ടിടങ്ങളുടെ നമ്പർ ഈ മാസം മാറും

സംസ്ഥാനത്ത് വീടുകൾ ഉൾപ്പെടെ ഒന്നരക്കോടിയിലേറെ വരുന്ന കെട്ടിടങ്ങളുടെ നമ്പർ ഈ മാസം മാറും. ഇതിൽ 1.10 കോടി, വീടുകളും അപ്പാർട്മെന്റുകളും ഫ്ലാറ്റുകളുമാണ്. 46 ലക്ഷം വാണിജ്യ ആവശ്യത്തിനുള്ളവയും. വാർഡ് വിഭജനത്തിനു ശേഷം തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപുതന്നെ നടക്കേണ്ട നമ്പർ മാറ്റമാണ് അൽപം വൈകി നടപ്പാക്കുന്നത്. തദ്ദേശ വകുപ്പിന്റെ സേവനങ്ങൾ നൽകുന്ന കെ സ്മാർട്ട് ആപ്ലിക്കേഷനിൽ നമ്പർ ക്രമീകരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അതാത് കോർപറേഷനുകളും നഗരസഭകളും പഞ്ചായത്തുകളുമാണ് ഇതു നടപ്പാക്കേണ്ടത്. അതിനുള്ള മാർഗനിർദേശങ്ങളും നൽകിയിട്ടുണ്ട്.

ഒന്നാം വാർഡിലെ ഒന്നാംനമ്പർ കെട്ടിടമെന്നു സൂചിപ്പിക്കുന്ന തരത്തിൽ 1/1 എന്ന മാതൃകയിലാണു കെട്ടിടനമ്പറുകൾ നൽകുന്നത്. ആദ്യത്തെ ഭാഗം വാർഡിനെയും തുടർന്നുള്ളതു കെട്ടിടത്തെയും സൂചിപ്പിക്കുന്നു. കെ സ്മാർട്ടിൽ ഓരോ വാർഡിലെയും ഭൂപ്രദേശങ്ങൾ കൃത്യമായി അടയാളപ്പെടുത്തിയിട്ടുള്ളതിനാൽ അതിലെ ആകെ കെട്ടിടങ്ങൾ ആദ്യം കണക്കാക്കും. തുടർന്ന് കെട്ടിടങ്ങളെ അതാതു വാർഡുകളിലേക്കു മാറ്റുകയും 1 മുതൽ ക്രമമായി നമ്പർ നൽകുകയുമാണു ചെയ്യുക. 

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!