മരട്: യാത്രയ്ക്കിടെ അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ വിപിഎസ് ലേക്ഷോർ ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കി കെഎസ്ആർടിസി ജീവനക്കാർ. തിരുവനന്തപുരത്തു നിന്നു പാലക്കാടിന് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഉച്ചകഴിഞ്ഞ് മൂന്നേകാലോടെ കുണ്ടന്നൂരിൽ എത്തിയപ്പോഴായിരുന്നു സംഭവം. തൃശൂരിലേക്കു പോകുകയായിരുന്ന ദമ്പതികളുടെ 10 മാസം പ്രായമായ കുഞ്ഞിനാണ് അപസ്മാര ബാധയുണ്ടായത്.

കുഞ്ഞിന്റെ അവസ്ഥ കണ്ട് ബസിൽ കൂട്ടക്കരച്ചിലായി. കണ്ടക്ടർ സുനിൽ ഡ്രൈവറെ കാര്യം ധരിപ്പിച്ചു. അപ്പോഴേക്കും ബസ് കുണ്ടന്നൂർ പിന്നിട്ടിരുന്നു. ഡ്രൈവർ പ്രേമൻ അടുത്ത യു ടേണിൽ ബസ് തിരിച്ച് വിപിഎസ് ലേക്ഷോർ ആശുപത്രിയിലേക്ക് കുതിച്ചു.

കുഞ്ഞിനെ അതിവേഗം അത്യാഹിത വിഭാഗത്തിൽ എത്തിച്ചു. സമയത്തിന് എത്തിക്കാനായത് പ്രയോജനപ്പെട്ടു എന്ന് ഡോക്ടർമാർ പറഞ്ഞു. പനി ശക്തമായതാണ് അപസ്മാരം ഉണ്ടാകാൻ കാരണം. അപകട നില തരണം ചെയ്തെങ്കിലും പീഡിയാട്രിക് വിഭാഗത്തിൽ തുടർ ചികിത്സയിലാണ് കുഞ്ഞ്.

