കാക്കനാട്: സ്‌കൂൾസമയത്ത് അമിതവേഗത്തിൽ ഓട്ടം നടത്തുന്ന ടിപ്പറുകൾക്ക് പൂട്ടിട്ട് മോട്ടോർവാഹന വകുപ്പ്. ജില്ലയുടെ ഗ്രാമപ്രദേശങ്ങളിൽ സമയക്രമം പാലിക്കാതെ സ്‌കൂൾ സമയത്ത് സർവീസ് നടത്തിയ ടിപ്പർലോറികളാണ് മിന്നൽ പരിശോധനയിൽ കുടുങ്ങിയത്. എറണാകുളം എൻഫോഴ്‌സ്‌മെന്റ് ആർടിഒ ബിജോ ഐസക് ആറ് സ്‌ക്വാഡുകളെ കളത്തിലിറക്കിയാണ് ടിപ്പറുകൾക്കെതിരേ ‘പണി’ തുടങ്ങിയത്.

സ്‌കൂൾസമയത്ത് അമിതവേഗത്തിലും പൊടി പറപ്പിച്ചും മറ്റ് റോഡുപയോക്താക്കൾക്ക് അപകടം വരത്തക്ക വിധത്തിലും ടിപ്പറുകൾ പായുന്നതിനെതിരേ നാട്ടുകാർ പരാതി നൽകിയതോടെയാണ് പെരുമ്പാവൂർ, കാലടി, മണ്ണൂർ, കുറുപ്പംപടി തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. 33 ലോറികൾ പിടിയിലായി. മൂന്നുലക്ഷം രൂപ പിഴയായി ചുമത്തി. അമിതവേഗത്തിലും നികുതി അടയ്ക്കാതെയും മതിയായ രേഖകൾ ഇല്ലാതെയും സർവീസ് നടത്തിയ വാഹനങ്ങൾക്കെതിരേയും നടപടി സ്വീകരിച്ചു.

