തൃശൂർ: മോഷ്ടിച്ച ബൈക്കിൽ ഹെൽമറ്റില്ലാതെ യാത്രചെയ്ത യുവാവിനെ പിഴചലാനിലെ ഫോട്ടോ കണ്ട് പിടികൂടി പോലീസ്. ചാവക്കാട് തൊട്ടാപ്പ് സ്വദേശി സാദിഖിനെയാണ് (18) ഈസ്റ്റ് പോലീസും സാഗോക് സ്ക്വാഡും ചേർന്നു പിടികൂടിയത്.
വടക്കേസ്റ്റാൻഡിനു സമീപം പാർക്കുചെയ്തിരുന്ന ചിറ്റണ്ട സ്വദേശിയുടെ ബൈക്കാണ് ഇയാൾ മോഷ്ടിച്ചത്. കഴിഞ്ഞ ഏപ്രിൽ 18 നാണ് ബൈക്ക് മോഷണം പോയത്. തുടർന്ന് ബൈക്കുടമ പോലീസിൽ പരാതി നൽകി. അന്വേഷണം നടക്കുന്നതിനിടെ ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിനു പിഴയടയ്ക്കണം എന്നാവശ്യപ്പെട്ട് ബൈക്കുടമയ്ക്കു ചലാൻ വരികയായിരുന്നു. ഇതിൽ മോഷ്ടാവിന്റെ ഫോട്ടോ കണ്ടതോടെ പോലീസിനെ വിവരമറിയിച്ചു. തുടർന്നു ചാവക്കാട് ലൈറ്റ്ഹൗസിനു സമീപംവച്ച് പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
പ്രതിക്കെതിരേ ഗുരുവായൂർ, കുന്നംകുളം, വാഴക്കാട് സ്റ്റേഷനുകളിലായി നാലു കേസുകളുണ്ട്. സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ. ദേശ്മുഖിന്റെ നിർദേശത്തിൽ അസി. കമ്മീഷണർ ശശീധരന്റെ നേതൃത്വത്തിലാണ് കേസന്വേഷിച്ചത്. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ കിരണ്‍ സി. നായർ, സബ് ഇൻസ്പെക്ടർ റെജിൻരാജ്, കെ. സുരേഷ്കുമാർ, അസി. സബ് ഇൻസ്പെക്ടർ ഷാബു സണ്ണി, സഗോക് ടീം സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജി ചന്ദ്രൻ, കൃഷ്ണപ്രസാദ്, റെജിൻ എന്നിവരും സിവിൽ പോലീസ് ഓഫീസർമാരായ സുനീബ്, സിംസണ്‍, ശ്രീജിത്ത്, നൈജോണ്‍, അരുണ്‍ എന്നിവരുമാണ് ഉണ്ടായിരുന്നത്.
