വിനോദസഞ്ചാരികളുമായി വിവിധ സ്ഥലങ്ങൾ സന്ദർശിക്കാനായി പോകുന്ന സഫാരി ജീപ്പുകളുടെ അമിതവേഗം കാരണം അപകടങ്ങൾ പതിവാകുന്നു. ജീപ്പുകളുടെ മരണപ്പാച്ചിൽ നിയന്ത്രിക്കാൻ മോട്ടർ വാഹന വകുപ്പും പൊലീസും നടപടി എടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. മാട്ടുപ്പെട്ടി കൊരണ്ടക്കാടിന് സമീപം വ്യാഴാഴ്ച സ്കൂൾ വിദ്യാർഥികളുമായി അമിതവേഗത്തിൽ പോയ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്കു മറിഞ്ഞിരുന്നു. തമിഴ്‌നാട്ടിൽ നിന്നെത്തിയ 4 വിദ്യാർഥികൾക്കാണ് അപകടത്തിൽ പരുക്കേറ്റത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

കഴിഞ്ഞ 6 മാസത്തിനിടയിൽ മൂന്നാർ – ടോപ് സ്റ്റേഷൻ റോഡിൽ മാത്രം വിനോദ സഞ്ചാരികളുമായി സഫാരിക്ക് പോയ പന്ത്രണ്ടിലധികം വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. ഇതര സംസ്ഥാനക്കാരായ ഒട്ടേറെ സഞ്ചാരികൾക്ക് അപകടങ്ങളിൽ പരുക്കേറ്റിരുന്നു.

കൊടുംവളവുകളും കുത്തിറക്കങ്ങളും നിറഞ്ഞ റോഡുകളിലൂടെ അനുവദനീയമായതിലും കൂടുതൽ ഉച്ചത്തിലുള്ള എയർ ഹോണുകൾ മുഴക്കി അമിത ശബ്ദത്തിലുള്ള പാട്ടും വച്ചാണ് മൂന്നാറിൽ നിന്നുള്ള സഫാരി ജീപ്പുകൾ അമിത വേഗത്തിൽ പായുന്നത്.

ഒരു നിയമങ്ങളും പാലിക്കാതെ പായുന്ന ഇത്തരം വാഹനങ്ങൾ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കാൻ പൊലീസോ മോട്ടർ വാഹന വകുപ്പോ ഈ മേഖലകളിൽ പരിശോധന പോലും നടത്താറില്ല.

