കോതമംഗലം: നെല്ലിക്കുഴിയിൽ കുളിക്കടവിൽ വെള്ളത്തിൽ മുങ്ങിത്താഴ്ന്ന രണ്ടു വയസുകാരന് രക്ഷകയായി 10 വയസുകാരി. നെല്ലിക്കുഴി സദ്ദാം നഗർ കാപ്പുചിറയ്ക്കു സമീപമുള്ള കുളിക്കടവിലാണ് പിഞ്ചു കുഞ്ഞ് അപകടത്തിൽപ്പെട്ടത്.
മലപ്പുറം സ്വദേശികളായ മാതാപിതാക്കൾക്കൊപ്പം കാപ്പുചിറയ്ക്കു സമീപത്തുള്ള ബന്ധുവീട്ടിൽ വിരുന്നെത്തിയതായിരുന്നു രണ്ടു വയസുള്ള ആൺകുട്ടി. മാതാപിതാക്കൾ അറിയാതെ കുളിക്കടവിലെ സ്റ്റെപ്പിലൂടെ ഇറങ്ങിയ കുട്ടി വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു.
ഈ സമയം സൈക്കിൾ ചവിട്ടി അതുവഴി കടന്നുപോകുകയായിരുന്നു കാപ്പുചിറ കാപ്പുചാലി നൗഫൽ- സബീന ദമ്പതികളുടെ മകൾ 10 വയസുകാരി ഫാത്തിമ സഹ്റ മുങ്ങിത്താഴുന്ന പിഞ്ചുകുട്ടിയുടെ കൈയുടെ അറ്റം ഫാത്തിമ സഹ്റയുടെ ശ്രദ്ധയിൽപ്പെട്ടു. ഉടനെ സമചിത്തതയോടെ വെള്ളത്തിൽ ഇറങ്ങി പിഞ്ചുകുഞ്ഞിന്റെ ഉടുപ്പിൽ പിടിച്ച് കരയ്ക്ക് കയറ്റുകയായിരുന്നു.
സംഭവം അറിഞ്ഞ നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് സനീറ നസീർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ഫാത്തിമ സഹ്റയ്ക്ക് അഭിനന്ദനവുമായി എത്തി.
