കോതമംഗലം: വേനൽ മഴയ്ക്കൊപ്പമുണ്ടായ കൊടുങ്കാറ്റിൽ താലൂക്കില്‍ 65 ലക്ഷം രൂപയുടെ കൃഷിനാശം. 9 വില്ലേജുകളിലായി 30 വീടുകള്‍ക്ക് നാശമുണ്ടായതായാണ് റവന്യു വകുപ്പ് കണക്കാക്കിയിരിക്കുന്നത്. പഞ്ചായത്ത് അധികൃതരുടെ കണക്കില്‍ 52 വീടുകള്‍ക്കാണ് നാശം നേരിട്ടുള്ളത്. മരങ്ങള്‍ വീണ് വീടുകള്‍ക്കെല്ലാം ഭാഗികനാശമാണ് ഉണ്ടായിട്ടുള്ളതെന്ന് റവന്യു അധികൃതര്‍ പറഞ്ഞു. ചൊവ്വാഴ്ചയുണ്ടായ കാറ്റിലാണ് കനത്ത നാശം നേരിട്ടത്. കുട്ടമ്പുഴയിൽ എട്ടു വീടുകള്‍ക്കും കീരംപാറ വില്ലേജില്‍ ആറുവീടുകള്ക്കും തൃക്കാരിയൂര്‍-5, പിണ്ടിമന-3 എന്നിങ്ങനെയും കുട്ടമംഗലം, ഇരമല്ലൂര്‍, കോതമംഗലം വില്ലേജുകളിലായി 2 വീടുകള്‍ വീതവും പല്ലാരിമംഗലം, വാരപ്പെട്ടി വില്ലേജുകളിലായി ഒരു വീട് വീതവുമാണ് കാറ്റില്‍ തകര്‍ന്നത്.
പിണ്ടിമന പഞ്ചായത്തിലെ ആയക്കാട് കവലക്ക് സമീപം ഒലിപ്പിലക്കാട്ട് വിഷ്ണുതമ്പാന്റെ വീടിന് മുകളിലേക്ക് ആഞ്ഞിലിമരം മറിഞ്ഞ് മേല്‍ക്കൂരയ്ക്ക് നാശം ഉണ്ടായി. മേല്‍ക്കൂരയിലെ ഷീറ്റും സോളാര്‍ പാനലും വാട്ടര്‍ ടാങ്കും എല്ലാം തകര്‍ന്നു. ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചു. റവന്യു വകുപ്പിന്റെ കണക്കനുസരിച്ച് പിണ്ടിമന വില്ലേജില്‍ 3 വീടുകള്‍ക്കാണ് നാശം നേരിട്ടതെങ്കില്‍ പഞ്ചായത്തിന്റെ കണക്കനുസരിച്ച് 15 വീടുകള്‍ക്കാണ് ഭാഗികനാശം ഉണ്ടായത്. കോട്ടപ്പടി പഞ്ചായത്തില്‍ മൂന്ന് വാര്‍ഡുകളിലായി 10 വീടുകള്‍ക്ക് നാശനഷ്ടം നേരിട്ടതായാണ് പഞ്ചായത്ത് കണക്കാക്കിയിട്ടുള്ളത്.
കോതമംഗലം ബ്ലോക്കിലെ കീരമ്പാറ, പോത്തനിക്കാട്, കുട്ടമ്പുഴ കോട്ടപ്പടി പല്ലാരിമംഗലം പിണ്ടിമന എന്നീ പഞ്ചായത്തുകളിലും കോതമംഗലം മുനിസിപ്പാലിറ്റിയിലുമാണ് കൃഷി നാശം. 2638 കുലച്ച എത്ത വാഴകൾ, 800 കുലക്കാത്ത വാഴകൾ കായ്ഫലമുളള 391 ജാതികൾ, ടാപ്പ് ചെയ്യുന്ന 825 റബ്ബർ മരങ്ങൾ, 25 റബ്ബർ തൈകൾ, 132 കമുകുകൾ, 28 കൊക്കോ മരങ്ങൾ, 5 തെങ്ങുകൾ, 16 കുരുമുളകുകൾ, 1.5 ഹെക്ടർ കപ്പ കൃഷി എന്നിവയ്ക്ക് നാശം സംഭവിച്ചിട്ടുണ്ട് ഏകദേശം 150 കർഷകരുടെ വിളകൾക്കാണ് നഷ്ടം ഉണ്ടായിട്ടുള്ളത്. ഏകദേശം 65 ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചിട്ടുണ്ടെന്ന് പ്രാഥമികമായി കണക്കാക്കുന്നു ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായിരിക്കുന്നത് പിണ്ടിമന പഞ്ചായത്തിലാണ്.
