muvattupuzha 9th
പഠനവുമായി ബന്ധപ്പെട്ട് മുൻപും അമ്മയിൽ നിന്ന് സമാനമായ ക്രൂരതകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കുട്ടി

​മൂവാറ്റുപുഴ: പഠിക്കുന്നതിനിടെ ചോദിച്ച ചോദ്യങ്ങൾക്ക് വേഗത്തിൽ ഉത്തരം നൽകിയില്ലെന്ന കാരണത്താൽ ഒൻപത് വയസ്സുകാരിയായ മകളെ ക്രൂരമായി മർദിച്ച അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. പായിപ്ര സ്വദേശിനിയായ നുഫിയക്കെതിരെയാണ് മൂവാറ്റുപുഴ പൊലീസ് കേസെടുത്തത്. ഒൻപത് വയസ്സുകാരിയായ മകൾ പിതാവിനൊപ്പം നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ രണ്ടാം തീയതി രാത്രി ഏഴരയോടെയാണ് കേസിനാസ്പദമായ സംഭവം. കുട്ടി പഠിച്ചുകൊണ്ടിരുന്ന സമയത്ത് മാതാവ് നുഫിയ ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു. എന്നാൽ കുട്ടിക്ക് വേഗത്തിൽ ഉത്തരം നൽകാൻ സാധിച്ചില്ല. ഇതിൽ പ്രകോപിതയായ മാതാവ് കുട്ടിയുടെ ഇടതു കൈപ്പത്തിയിലും കൈകളിലും ശക്തിയായി അടിക്കുകയും, വടിയെടുത്ത് ഇടതു കാൽ തുടയിൽ അടിച്ചു പരുക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.

പഠനവുമായി ബന്ധപ്പെട്ട് മുൻപും അമ്മയിൽ നിന്ന് സമാനമായ ക്രൂരതകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കുട്ടി പൊലീസിനു മൊഴി നൽകി. മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴും, ചോദ്യങ്ങൾക്ക് ഉത്തരം നൽകാത്തതിന് അമ്മ കഴുത്തിനു കുത്തിപ്പിടിച്ച് വേദനിപ്പിച്ചിരുന്നതായി ഒൻപതു വയസ്സുകാരി വെളിപ്പെടുത്തി.

മനഃപൂർവം പരുക്കേൽപ്പിക്കൽ, ​അപകടകരമായ ആയുധങ്ങളോ മാർഗങ്ങളോ ഉപയോഗിച്ചു പരുക്കേൽപ്പിക്കൽ, ജുവനൈൽ ജസ്റ്റിസ് ആക്ട്, 2015ലെ സെക്ഷൻ 75 പ്രകാരം കുട്ടികളോട് ക്രൂരത കാണിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!