
കോതമംഗലം: മുൻ മന്ത്രിയും കോതമംഗലം മുൻ എം.എൽ.എയും കേരള കോൺഗ്രസ് സ്ഥാപക നേതാക്കളിൽ പ്രമുഖനുമായിരുന്ന ടി.യു. കുരുവിളയുടെ സംസ്കാര ചടങ്ങുകൾ വൻ ജനസാന്നിധ്യത്തിൽ നടന്നു. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖരും ആയിരക്കണക്കിന് ജനങ്ങളുമാണ് ജനനായകന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. ചേലാട് ഡെന്റൽ കോളേജിൽ പൊതുദർശനത്തിന് വച്ച ഭൗതികശരീരത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് ചേലാട് സ്റ്റീഫൻസ് ബെസാനിയ പള്ളിയിൽ നടന്ന ശുശ്രൂഷകൾക്ക് ശേഷമായിരുന്നു സംസ്കാരം. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ജനപ്രതിനിധികളും പ്രവർത്തകരും അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിച്ചേർന്നിരുന്നു.

സംസ്കാര ചടങ്ങുകൾക്ക് ശേഷം കോതമംഗലം മുനിസിപ്പാലിറ്റി ഓഫീസിന് സമീപം സർവ്വകക്ഷി അനുസ്മരണ യോഗം സംഘടിപ്പിച്ചു. കോതമംഗലം എം.എൽ.എ ഷിബു തെക്കുംപുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, മുൻ എം.എൽ.എ ആന്റണി ജോൺ, എ.ജി. ജോർജ്ജ്, ആർ. അനിൽകുമാർ, പി.കെ. മൊയ്തു, മനോജ് ഗോപി, എ.സി. രാജശേഖരൻ, മാത്യു ജോസഫ്, അഡ്വ. ജോസ് വർഗ്ഗീസ്, അജിനാരായണൻ, സാജൻ അമ്പാട്ട്, ഷമീർ പനക്കൽ, ബാബു ഏലിയാസ്, കെ.പി. ബാബു, എം.എസ്. എൽദോസ്, ബാബു പോൾ, എ.ടി. പൗലോസ്, ജോമി തെക്കേക്കര, എൻ.സി. ചെറിയാൻ, പി.എം. സക്കറിയ, അഡ്വ. ജോസഫ് കിരൺ എന്നിവരുള്പ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രമുഖ നേതാക്കൾ പങ്കെടുത്തു.
പൊതുജീവിതത്തിൽ ആറു പതിറ്റാണ്ടിലേറെ കാലം സജീവ സാന്നിധ്യമായിരുന്ന ടി.യു. കുരുവിളയുടെ വേർപാട് കോതമംഗലത്തിനും കേരള രാഷ്ട്രീയത്തിനും വലിയ നഷ്ടമാണെന്ന് അനുസ്മരണ പ്രസംഗങ്ങളിൽ നേതാക്കൾ അഭിപ്രായപ്പെട്ടു. ജനങ്ങളുമായി എപ്പോഴും ചേർന്നുനിന്ന ജനപ്രതിനിധി, രാഷ്ട്രീയ പ്രവർത്തകൻ, സാമൂഹിക നേതാവ് എന്നീ നിലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടുമെന്നും നേതാക്കൾ പറഞ്ഞു.
