പത്ത് ദിവസം നീണ്ട ചർച്ചകൾക്കും കൂടിയാലോചനകൾക്കൊടുവിൽ കേരളത്തിലെ മുഖ്യമന്ത്രിയെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് തിരുവനന്തപുരത്തെ ഇന്ദിരാഭവനിൽ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ചേരും. കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങളുടെ ആവർത്തനമായിരുന്നു ഇന്നലെയും.
എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും നടത്തിയ ചർച്ചയിൽ നേതൃത്വം ഒറ്റപേരിലേക്ക് എത്തിയെന്നാണ് സൂചന. പ്രഖ്യാപനത്തിന് മുൻപ് വരെ തീരുമാനം അതീവ രഹസ്യമാക്കി വെക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. ഘടകകക്ഷി എം എൽ എമാരോടും തിരുവനന്തപുരത്ത് എത്താൻ നിർദേശം നൽകിയിട്ടുണ്ട്. UDF നേതൃയോഗം ഉച്ച തിരിഞ്ഞ് രണ്ട് മണിക്കും നിശ്ചയിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം തന്നെ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് മുഖ്യമന്ത്രി ഗവർണർക്ക് കത്ത് നൽകും. സോണിയാഗാന്ധിയുടെ അഭിപ്രയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും രാഹുലും ഖർഗെയും അന്തിമതീരുമാനം കൈക്കൊള്ളുക എന്ന കാര്യം വ്യക്തമാണ്.
എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്ക് , അജയ് മാക്കൻ , കേരളത്തിന്റെ ചുമതലയുള്ള എ ഐ സിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവരും തിരുവനന്തപുരത്ത് എത്തും. എംഎൽഎമാരുടെ പിന്തുണ അനുസരിച്ച് കെ സി വേണുഗോപാലിനാണ് ഭൂരിപക്ഷം. അതേസമയം ലീഗിൻറെ സമ്മർദ്ദവും
സോഷ്യൽ മീഡിയ പിന്തുണയും സതീശന് അനുകൂലമാണ്. ഇത് രണ്ടുമല്ലാതെ സമവായ നീക്കത്തിനാണ് മുൻഗണന എങ്കിൽ രമേശ് ചെന്നിത്തലയാകും മുഖ്യമന്ത്രി പദത്തിൽ എത്തുക. ഇക്കാര്യത്തിൽ ഡൽഹിയിൽ എന്താണ് തീരുമാനിച്ചിരിക്കുന്നത് എന്ന കാര്യത്തിൽ ഇപ്പോഴും ആകാംക്ഷ തുടരുകയാണ്.
