അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിൻ്റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാനത്ത് നാളെ ഹർത്താൽ. ജസ്റ്റിസ് ഫോര്‍ നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലും ദളിത് ആദിവാസി സംഘടനകളുമാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ഡെന്റൽ കോളജിന്റെ അഫിലിയേഷൻ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ.
ഹർത്താൽ ബന്ദായി മാറുമെന്നും എല്ലാവരും സഹകരിക്കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികൾ പറഞ്ഞു. ഹർത്താൽ ദിനത്തിൽ റോഡിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങള്‍ തടയുമെന്നും വ്യാപാരികള്‍ കട കമ്പോളങ്ങള്‍ അടച്ച് സഹകരിക്കണമെന്നും ആക്ഷന്‍ കമ്മിറ്റി ജില്ലാ കണ്‍വീനര്‍ സുനില്‍ കൊയിലേരിയന്‍ കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആവശ്യ സർവീസുകളെ ഹര്‍ത്താലില്‍ നിന്നുമൊഴിവാക്കിയിട്ടുണ്ട്. പത്രം പാല്‍, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിരവധി സംഘടനകൾ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
